Friday 14 February 2014

മഷി


എന്‍റെ പേനയില്‍ മഷിയില്ല
മേശയ്ക്കുമുകളില്‍ ജനാലയ്ക്കരികില്‍
വരണ്ടിരിക്കുന്നെന്‍ മഷിക്കുപ്പി
എന്‍റെ പേനയില്‍ മഷിയില്ല

എന്റെ തലയില്‍ പക്ഷേ തീയാണ്
പുകഞ്ഞുപൊങ്ങുന്ന, എരിച്ചടക്കുന്ന
ഉയിർ തിളയ്ക്കുന്ന തീയ്
എന്‍റെ പേനയില്‍ മഷിയില്ല


പൊള്ളുമെന്‍ സിരകളിലൂടൊഴുകിപ്പടരുന്നു
കടുംലഹരിപോലെ ഒരു കവിത
വരണ്ട പേനയിൽ മഷിയായ്  നിറയുന്നു
എന്റെ സിരകളിലൊഴുകും കവിത...
ശിരസ്സിൽ തിളച്ച കവിത...

Tuesday 11 February 2014

ഇരുമ്പാണി

ദേവാലയം കൊള്ളയടിക്കപ്പെട്ടു.

ഹേമദണ്ഡങ്ങളാൽ ശകലിതമായ
പീഡിതരൂപം തറച്ച സ്വർണക്കുരിശ്
സ്വർണ്ണക്കാസ സക്രാരി
പലതരം ഒച്ചകളിൽ കലമ്പുന്ന നേർച്ചപ്പെട്ടി -
അങ്ങിനെ, അൾത്താരയിൽ ശ്രീയേശുദേവൻറെ
ഇടവും വലവും ഉണ്ടായിരുന്നതെല്ലാം
എല്ലാം - രണ്ടു കള്ളന്മാർ കൊണ്ടുപോയി

അൾത്താരയ്ക്കുമുന്നിലെ നിസ്വാർത്ഥമാം
ഏകാന്ത ധ്യാനങ്ങളാൽ നിറവാർന്നവളായ
മക്കളില്ലാത്ത മറിയചേടത്തിയുടെ മിഴികൾ
കർത്താവിനെ സ്വർണക്കുരിശിൽനിന്നും മോചിപ്പിക്കാനായി
കള്ളന്മാർ പറിച്ചെറിഞ്ഞ ഇരുമ്പാണികൾ നോക്കി
തകർന്ന ക്രൂശിതരൂപം നോക്കി
ഇങ്ങനെ നിറയുന്നതു കേട്ടു -

"എന്റെ മോനേ, നിനക്കിപ്പോഴും നോവുന്നുണ്ടോ...."

ഇരുമ്പാണിത്തുമ്പുകളിൽ നിണം പൊടിയുന്നത്
അവൾ കാണുന്നുണ്ടത്രേ....

Friday 7 February 2014

എന്റെ പ്രണയം

എന്റെ പ്രണയം നീയെന്തു ചെയ്തു
നാം കണ്ട കനവുകൾ
ഞാൻ തന്ന പൂവുകൾ 
ചെന്നിറമാർന്ന തുടുത്ത നിൻ ചുണ്ടിൽ
എൻ ദന്തമാഴ്ന്നു തിണർത്തൊരാ പാടുകൾ....

എന്റെ കവിതകൾ നീയെന്തു ചെയ്തു 
നിന്നുഷ്ണമേറ്റു തിളച്ചൊരെൻ ചോരയെൻ
മഷിതണ്ടിലൂറ്റി ഞാൻ എഴുതിയ കവിതകൾ


എന്റെ കവിതകൾ നീയെന്തു ചെയ്തു.....

Thursday 6 February 2014

നിലാവിൽ കടൽ

നിലാവിൽ കടൽ

 
നിലാവിൽ കടലൊരു മനസ്സുപോലെ
പ്രണയവും പ്രളയവും ഉള്ളിലൊതുക്കി
കരളിലെ കുരുപോലെ നൊന്തുവിങ്ങി
സാന്ദ്രനീലമായ് സുഷുപ്തി

നിലാവിൽ മനസ്സൊരു കടലുപോലെ
നിലാവിൽ കടലൊരു മനസ്സുപോലെ