Saturday 12 April 2014

രാമരാജ്യം

അമ്മയുടെ ചേലയഴിച്ചുണ്ടാക്കിയ തൊട്ടിലിൽ
ഉഷ്ണത്തിൽമുങ്ങി അവൾ ഉറങ്ങാതെ കിടന്നു
കാലുകൾ തൊട്ടിലിനു പുറത്തേക്ക് തൂങ്ങിക്കിടന്നു
പൊടിയിൽ മുങ്ങിയ ചെമ്പൻമുടി
തൊട്ടിലാട്ടത്തിനൊപ്പമാടി
താഴെ, ഇരുളിൽ കരച്ചിലും ഞരക്കവും
അമ്മയെ തിന്നുകയാണോ?‌

വിയർപ്പിൽ മുങ്ങിയ മുഖത്ത്
കണ്ണീരിൻ നനവൂർന്നിറങ്ങി
ചെവിയിൽ കണ്ണീരും വിയർപ്പും നനഞ്ഞു
ശബ്ദങ്ങളൊന്നും കേൾക്കാതെയായി
കണ്ണടയ്ക്കാതെ ഇരുളിനെ നോക്കി
ഉഷ്ണിച്ചുവിങ്ങി അവൾ ഉറങ്ങാതെ കിടന്നു.

അമ്മ ചുരുട്ടിപ്പിടിച്ചിരുന്ന നൂറുരൂപാ നോട്ടിൽ
ഗാന്ധിയുടെ കണ്ണടയുടെ സ്ഥാനത്ത്
ബീഡിക്കനലെരിച്ച ദ്വാരങ്ങൾ
അതിലൂടെ തിളയ്ക്കുന്ന നഗരത്തെ നോക്കി
ഇതെന്തെന്നവൾ അമ്മയെ നോക്കി

കണ്ണുനീർ നീറ്റുന്ന കണ്ണിലൂടെ,
മാഞ്ഞുകാണുന്ന നഗരത്തെ നോക്കി
അമ്മ ചൊല്ലി -
"രാമരാജ്യം"

2 comments:

  1. പകർത്തുന്ന ആശയം പുതുമയുള്ളതല്ല. പക്ഷേ ചിത്രീകരണത്തിൽ കവിതയുടെ ഒതുക്കം ഉണ്ട്. അമ്മയെ കരയിച്ച ബീഡിക്കനലുകൾ രാഷ്ട്രപിതാവിന്റെ മിഴികൾ എരിച്ചു കളഞ്ഞുകൊണ്ട് കണ്ണുനീർ നീറ്റുന്ന പുതിയൊരു രാഷ്ട്രം സൃഷ്ടിക്കുകയാണ്.

    ReplyDelete
    Replies
    1. നല്ല വായനയ്ക്ക് നന്ദി.
      പണ്ട് ഏതോ ഒരു കള്ളൻ പറഞ്ഞതിനെ ഞാൻ ഇങ്ങനെ മൊഴിമാറ്റട്ടെ "ഈ കവിത ഞാൻ എഴുതിയതല്ല. എന്നെക്കൊണ്ട് ഈ സമൂഹം എഴുതിപ്പിച്ചതാണ്"

      Delete